WAY TO ISLAM: ഹദീസ് വിതരണത്തിലെ സൂക്ഷ്മത
|

ഹദീസ് വിതരണത്തിലെ സൂക്ഷ്മത

ദീസുകള്‍ നബി (സ്വ) യെ സംബന്ധിച്ച വാര്‍ത്താവിതരണമാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത സൂക്ഷ്മതയാണ് ഹദീ സ് നിവേദകര്‍ പാലിച്ചിട്ടുള്ളത്. കള്ളവാര്‍ത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാന്‍ സര്‍വ സുഷിരങ്ങളും അടച്ചു കൊണ്ടുള്ള സമീപനമാണ്  അവര്‍ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കളവ് വന്നു പോയാല്‍ നരക ശിക്ഷ അവര്‍ ഭയന്നിരുന്നു. മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം :”ഒരു മനുഷ്യന്‍ കള്ളനാകാന്‍ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം മതി”. ബുഖാരി 107-ാം നമ്പറായി ഉദ്ധരിച്ച ഹദീസില്‍ നബി (സ്വ) പറയുന്നു: “എന്റെ മേല്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ നരകത്തില്‍ ഇരിപ്പിടം അവനുറപ്പിക്കട്ടെ.” ഇസ്ലാമിന്റെ നിലനില്‍പ് അതിന്റെ മൂലങ്ങളുടെ വിശ്വാസ്യതയാണ്; ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും. ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏററിട്ടുണ്ട്. സുന്നത്ത് പ്രചരിക്കുന്നതിലൂടെ അസത്യം വരാതിരിക്കാന്‍ സ്വഹാബികളും പിന്‍ തലമുറയും അതീവ സൂക്ഷ്മത പാലിച്ചിട്ടുണ്ട്. വല്ല അബദ്ധവും വരുമോയെന്ന്  ഭയന്ന് ചില സ്വഹാബികള്‍ വളരെ അപൂര്‍വ്വമായാണ് ഹദീസ് പറഞ്ഞിരുന്നത്.നബിയുടെ ചര്യകള്‍ പിന്‍തലമുറയായ താബിഉകള്‍ക്ക് പ്രബോധനം ചെയ്യേണ്ട ഭാരിച്ച ബാദ്ധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഹദീസ് നിവേദനത്തില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സു ബൈര്‍ ബിന്‍ അവ്വാം, സൈദ് ബിന്‍ അര്‍ഖം, ഇംറാന്‍ ബിന്‍ ഹുസൈന്‍ തുടങ്ങിയവര്‍ ഇപ്രകാരം നിയന്ത്രിച്ചവരില്‍ പ്രധാനികളത്രെ.
സുബൈര്‍ (റ) നോട് മകന്‍ അബ്ദുല്ല ഒരിക്കല്‍ ചോദിച്ചു : താങ്കള്‍ എന്താണ് നബിയുടെ ഹദീസ് പറയാത്തത്? സുബൈര്‍ മറുപടി പറഞ്ഞു :”ഞാന്‍ തിരുനബിയെ വിട്ടുപിരിയാത്ത വ്യക്തിയായിരുന്നു. ധാരാളം ഹദീസുകളും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ മേല്‍ കളവ് പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടം കരുതട്ടെയെന്ന നബി വചനം ഭയന്നാണ് മററുള്ളവരെപോലെ ഞാനധികം ഹദീസുകള്‍ ഉദ്ധരിക്കാതിരുന്നത്” (ബുഖാരി ഹദീസ് 107).
സൈദ്ബിന്‍ അര്‍ഖമിനോട് ആരെങ്കിലും ഹദീസ് പറഞ്ഞുതരാനാവശ്യപ്പെട്ടാല്‍ അദ്ദേഹം പറയാറ് “ഞങ്ങള്‍ക്ക് പ്രായമായി; മറവി പിടികൂടിത്തുടങ്ങി. നബിയുടെ ഹദീസ് പറയുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്” എന്നാണ്.
സാഇബ് ബിന്‍ യസീദ് പറയുന്നു. അബൂ സഈദുല്‍ ഖുദ്രിയോടൊപ്പം ഞാന്‍ മദീനയില്‍ നിന്ന് മക്കവരെ യാത്ര ചെയ്തു (ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന പഴയകാല യാത്ര). അതിനിടയില്‍ ഒരു ഹദീസ് പോലും അദ്ദേഹം പറഞ്ഞു തിന്നിട്ടില്ല. അനസ് (റ) 2276 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഖ്യാതിനേടിയ സ്വഹാബിയായിട്ടു പോലും ഹദീസുകള്‍ പറഞ്ഞു കഴിഞ്ഞ ഉടനെ ‘അവ് കമാ ഖാല’ എന്ന് ചേര്‍ത്തു പറയാറുണ്ടായിരുന്നു. നബി (സ്വ) പറഞ്ഞു എന്നതിനു  ‘ഖാലറസൂലുല്ലാഹി, എന്നാണ് പറയേണ്ടത്. നബി (സ്വ) യുടെ വചനമായി പറഞ്ഞ ഒരു കാര്യം നബിയുടെതല്ലെങ്കിലോ? കളവായില്ലേ? അപ്പോള്‍ സൂക്ഷ്മതക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് അനസ് (റ) പറയാറുണ്ടായിരുന്നത്. മനഃപൂര്‍വ്വമല്ലാതെ പോലും കളവ് വന്ന് പോകാതിരിക്കാനാണ് ആ മഹാത്മാക്കള്‍ ഇത്രയും സൂക്ഷ്മത പാലിച്ചിരുന്നത് (അസ്സുന്നതു വമകാനതുഹാ പേ: 63).

Posted by Admin on 09:54. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response