WAY TO ISLAM: മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
|

മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം


തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാര്‍ഥ മാതൃകാ പുരഷരാണ് സ്വഹാബഃ. അവരുടെ സുവര്‍ണകാലത്ത് മുജ്തഹിദുകള്‍ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്തസ്വ്ഫാ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടര്‍ന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതല്‍ നാലു മദ്ഹബുകള്‍ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങള്‍ സൌകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊണ്ടിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലുണ്ടായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കില്‍ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുല്‍ജീദ്).
മുജ്തഹിദുകള്‍ നിറഞ്ഞൊഴുകിയ കാലഘട്ടമായിരുന്നു ആദ്യ നൂറ്റാണ്ടുകള്‍. ഇഷ്ടമുള്ളവരോട് ചോദിക്കാനും അവരെ തഖ്ലീദു ചെയ്തു പ്രവര്‍ത്തിക്കാനും സൌകര്യമുണ്ടായിരുന്നു. കാലക്രമത്തില്‍ മുജ്തഹിദുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ളവരെ അനുഗമിക്കാന്‍ സമുദായം നിര്‍ബന്ധിതരായി. മുജ്തഹിദുകള്‍ പിന്‍തലമുറകളുടെ രക്ഷക്കായി തങ്ങളുടെ മദ്ഹബുകള്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി. പലരും രേഖപ്പെടുത്തിയെങ്കിലും വിജ്ഞാന സമുദ്രങ്ങളും ജനസമ്മതരുമായ നാലു ഇമാമുകളുടെ മദ്ഹബുകള്‍ മാത്രമാണ് പൂര്‍ണമായി ലിഖിത രൂപത്തില്‍ അവശേഷിക്കുകയും വിശ്വസ്തരായ പണ്ഢിത തലമുറകള്‍ മുഖേന ലഭിക്കുകയും ചെയ്തത്. അങ്ങനെ അല്ലാഹുവിന്റെ മുന്‍ നിശ്ചയ പ്രകാരം നാലു മദ്ഹബുകള്‍ സമ്പൂര്‍ണമായി അവശേഷിക്കുകയും മറ്റുള്ളവ അപ്രത്യക്ഷമാവുകയും ചെയ്തു.
കര്‍മ ശാസ്ത്രത്തില്‍, അപ്പോള്‍ നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് സമുദായത്തിന്റെ മുമ്പിലില്ല എന്നതു തന്നെ കാരണം. ഇമാം സുബ്കി (റ) അദ്ദേഹത്തിന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തില്‍ പറയുന്നു : “സാധാരണക്കാരനും ഇജ്തിഹാദിന്റെ പദവി പ്രാപിച്ചിട്ടില്ലാത്ത മറ്റു വ്യക്തികള്‍ക്കും മുജ്തഹിദുകളുടെ മദ്ഹബുകളില്‍ ഒരു നിശ്ചിത മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം (ജംഉല്‍ ജവാമിഅ് 2-440).

Posted by Admin on 23:23. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response