WAY TO ISLAM: ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
|

ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം


ഖന്തഖ് യുദ്ധം വിജയകരമായി പര്യവസാനിച്ചു. മുസ്ലിംകള്‍ സ്വഭവനങ്ങളിലേക്കു തിരിച്ചു. ളുഹ്റ് നിസ്കാരത്തിനു സമയമായി. നബി (സ്വ) നിസ്കാരം നിര്‍വഹിച്ചു. പിന്നീട് അവിടുന്ന്, കുളിച്ചു കൊണ്ടിരിക്കെ ജിബ്രീല്‍ (അ) ആഗതനാവുന്നു. ശത്രു സഞ്ചയങ്ങള്‍ ഒന്നു ചേര്‍ന്നു, മുസ്ലിംകളെ ആക്രമിക്കാന്‍ വന്നു, മദീനയെ ഉപരോധിച്ചപ്പോള്‍, കരാറു ലംഘിച്ചു ശത്രു പക്ഷത്തു ചേര്‍ന്ന ബനൂ ഖുറൈളാ ജൂതഗോത്രത്തോടു യുദ്ധം ചെയ്യുവാന്‍ ഇറങ്ങിത്തിരിക്കണമെന്ന കല്‍പനയുമായാണ്  ജിബ്രീല്‍ (അ) വന്നത്.
ബനുഖുറൈളയിലേക്കു ഉടനെ പുറപ്പെടാന്‍ നബി (സ്വ) ആഹ്വാനം ചെയ്തു. അവിയെത്തുന്നതുവരെ ആരും അസ്റ് നിസ്കരിക്കരുതെന്നു അവിടുന്ന് ആജ്ഞാപിക്കുകയും ചെയ്തു. സ്വഹാബത്ത് തദനുസാരം പുറപ്പെട്ടു. ഒരു സംഘം ചില അത്യാവശ്യ കാര്യങ്ങളിലേര്‍പ്പെട്ടു. അവര്‍ക്ക്  കൃത്യ സമയത്തു യാത്ര ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അസ്വ്റിനു തന്നെ ബനുഖുറൈളയില്‍ എത്താമായിരുന്നു. വഴിമധ്യേ നിസ്കാര സമയമായപ്പോള്‍ ബനൂഖുറൈളയില്‍ വച്ചേ അസ്വ്റ് നിസ്കരിക്കാവൂ എന്ന ആജ്ഞയുടെ ബാഹ്യവശം പിടിച്ചു ഒരു വിഭാഗം അസ്വ്റ് പിന്തിച്ചു യാത്ര തുടര്‍ന്നു. മറ്റൊരു വിഭാഗം പറഞ്ഞു; വേഗത്തില്‍ യാത്രചെയ്യണമെന്നല്ലാതെ നിസ്കാരം പിന്തിക്കണമെന്നു നബി (സ്വ) ഉദ്ദേശിച്ചിട്ടില്ല. അതു കൊണ്ട് ഞങ്ങള്‍ നിസ്കരിക്കുകയാണ്.” അവര്‍ അവിടെ വെച്ചു നിസ്കരിച്ചു. അനന്തരം യാത്ര തുടര്‍ന്നു. അല്ലാഹുവോ റസൂലോ ഇതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തിയില്ല. കാരണം ഇരു വിഭാഗവും  സാധ്യമായ വ്യാഖ്യാനം നല്‍കുകയാണ് ചെയ്തത് (ഹലബി 2 -660 നോക്കുക). ഇമാം ബുഖാരി പ്രസ്തുത സംഭവം ഇപ്രകാരം ഉദ്ധരിക്കുന്നു.
“നബി (സ്വ) അഹ്സാബു യുദ്ധ ദിവസം ഒരാളും ബനൂഖുറൈളയില്‍ വച്ചല്ലാതെ അസ്വ്റ് നിസ്കരിക്കരുതെന്നു പറഞ്ഞു. ചിലര്‍ക്കു വഴിമദ്ധ്യേ അസ്വ്റിനു സമയമായി. അപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു ; ഞങ്ങള്‍ അവിടെ എത്തുന്നതുവരെ നിസ്കരിക്കില്ല. മറ്റു ചിലര്‍ പറഞ്ഞു; ഞങ്ങള്‍ നിസ്കരിക്കുന്നു. തിരുമേനി നമ്മില്‍ നിന്നും അതു ഉദ്ദേശിച്ചിട്ടില്ല. ഈ സംഭവം നബി  (സ്വ) യുടെ മുന്നിലെത്തി. തദവസരം  അവരിലൊരാളെയും അവിടുന്ന് ആക്ഷേപിച്ചില്ല” (ബുഖാരി 2-591).
ഇജ്തിഹാദിന്നര്‍ഹതയുള്ളവന്‍ അതു നടത്തുന്നതിനും തദ്ഫലമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനും വിരോധമില്ലെന്നു ഈ സംഭവം വ്യക്തമാക്കുന്നു. ഇതു പോലുള്ള പല സംഭവങ്ങളും സ്വഹാബിമാര്‍ക്കിടയില്‍ നബി (സ്വ) യുടെ കാലശേഷവും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നാലു മദ്ഹബില്‍ ഒരു കാര്യം നാലുവിധം വന്നാല്‍, നാലും ശരിയാവുന്നതെങ്ങനെ? എന്ന ചോദ്യം അപ്രസക്തമാണ്. അതു ശാഖാപരമായ കാര്യങ്ങളില്‍ അല്ലാഹു അനുവദിച്ചിട്ടുള്ള വൈവിധ്യമാണ്. ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളിലോ ഫിഖ്ഹിന്റെ അടിസ്ഥാന പ്രശ് നങ്ങളിലോ മദ്ഹബുകള്‍ തമ്മില്‍ യാതൊരു അന്തരവുമില്ല.
പിഴച്ചാലും പ്രതിഫലമുണ്ട്
ശസ്ത്രക്രിയാ വിദഗ്ധനായ ഒരു ഡോക്ടര്‍ സര്‍ജിക്കല്‍ ഓപ്പറേഷന്‍ നടത്തി. അവിചാരിതമായി ഒരബദ്ധം പിണഞ്ഞു. രോഗി മരിക്കാനിടവന്നു. ഡോക്ടര്‍ കുറ്റക്കാരനാണെന്നു ആരും വിധിക്കുകയില്ല. ഈ കൈപ്പിഴക്ക് അദ്ദേഹം ശിക്ഷിക്കപ്പെടുകയുമില്ല. ഡോക്ടര്‍ തദ്വിഷയകമായി ബിരുദം നേടിയിട്ടില്ലെങ്കിലോ? അനധികൃതമായി നടത്തിയ ശസ്ത്രക്രിയ, ഭാഗ്യത്തിന് വിജയത്തില്‍ കലാശിച്ചാലും അയാള്‍ ശിക്ഷിക്കപ്പെടും. ഇതു തന്നെയാണ് ഇജ്തിഹാദിന്റെ നില. നബി (സ്വ) പറയുന്നു : “ഒരു വിധികര്‍ത്താവ് വിധി പറയാനുദ്ദേശിക്കുകയും അങ്ങനെ ഇജ്തിഹാദു ചെയ്തു, സത്യത്തിലെത്തിച്ചേരുകയും ചെയ്താല്‍ അവനു രണ്ടു കൂലിയുണ്ട്. അവന്‍ വിധിക്കാനുദ്യമിക്കുകയും അങ്ങനെ ഇജ്തിഹാദു ചെയ്ത് അബദ്ധം പിണയുകയും ചെയ് താല്‍ അവനു കൂലിയുണ്ട്” (ബുഖാരി, മുസ്ലിം).
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) രേഖപ്പെടുത്തിയതു കാണുക: “പണ്ഢിതന്മാര്‍ പറഞ്ഞു : ഈ ഹദീസ് വിധി കണ്ടെത്തുന്നതിനര്‍ഹനും പണ്ഢിതനുമായ വിധി കര്‍ത്താവിനെ കുറിച്ചാണെന്നതില്‍ മുസ്ലിംകള്‍ ഏകോപിച്ചിരിക്കുന്നു. അവനു സത്യം കണ്ടെത്തിയാല്‍ രണ്ടു പ്രതിഫലമുണ്ട്; ഒന്ന് അവന്റെ ഇജ്തിഹാദിന്; മറ്റൊന്ന് സത്യം കണ്ടെത്തിയതിനും. എന്നാല്‍ വിധിക്കര്‍ഹനല്ലാത്തവനാണെങ്കിലോ? അവന്‍ ഇജ്തിഹാദു ചെയ്തു വിധി പറയാന്‍ പാടില്ല. ഇനി, അവന്‍ വിധിച്ചാലോ? പ്രതിഫലമില്ലെന്നു മാത്രമല്ല, അവന്‍ കുറ്റക്കാരന്‍ കൂടിയാകുന്നു. സത്യവുമായി ഒത്തുവന്നാലും ഇല്ലെങ്കിലും അവന്റെ വിധി പ്രായോഗികമല്ല. കാരണം അവന്റെ സത്യം കണ്ടെത്തല്‍ യാദൃശ്ചികം മാത്രമാണ്. അതു മതപരമായ ഒരടിസ്ഥാനത്തില്‍ നിന്നു  ആവിര്‍ഭവിക്കുന്നതല്ല. ആകയാല്‍, വാസ്തവത്തോടു ഒത്താലും ഇല്ലെങ്കിലും, എല്ലാ വിധികളിലും അവന്‍ കുറ്റക്കാരനാണ്. ആ വിധികളഖിലം തള്ളപ്പെടേണ്ടതാണ്. അവയൊന്നിലും അവനു മാപ്പു നല്‍കാവതല്ല’ (ശര്‍ഹു മുസ്ലിം 2-76).
ഇതു കൊണ്ടാണ് വിശ്വവിശ്രുതരായ മഹാ പണ്ഢിതന്മാര്‍ പോലും ഇജ്തിഹാദ് എന്ന സാഹത്തിനൊരുങ്ങാതെ അര്‍ഹരെന്നു ലോകം അംഗീകരിച്ച നാലു ഇമാമുകളുടെ മദ്ഹബുകളില്‍ ഒന്നിനെ അനുധാവനം ചെയ്തിട്ടുള്ളത്. ഇമാമുകള്‍ക്ക് തങ്ങളുടെ ഗവേഷണങ്ങളില്‍ തെറ്റ് പിണഞ്ഞു കൂടെ? പിണയാം. സംഭവ്യമാണ്. പക്ഷേ, അവര്‍ക്കോ അവരെ തഖ്ലീദു ചെയ്യുന്നവര്‍ക്കോ ഈ സംഭവ്യത കൊണ്ടു യാതൊരു ദോഷവുമില്ല. യോഗ്യന്മാരുടെ ഗവേഷണ ഫലം തെറ്റായിരുന്നാല്‍ പോലും അംഗീകൃതവും അനുകരണീയവുമാണെന്ന് മുകളിലുദ്ധരിച്ച      ഹദീസ് വ്യക്തമാകുന്നുണ്ട്.

Posted by Admin on 23:12. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response