WAY TO ISLAM: തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
|

തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം


അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം. എങ്കിലേ ഒരാള്‍ മുസ്ലിമാകൂ. ഖുര്‍ആനും സുന്നത്തും സ്വീകരിക്കുകയാണ് ഈ അനുസരണത്തിന്റെ സരണി. അവ രണ്ടില്‍ നിന്നും സ്വയം വിധി ആവിഷ്കരിക്കാന്‍ കഴിയുന്നവര്‍ ഇജ്തിഹാദു ചെയ്യുക. കഴിവില്ലാത്തവര്‍ പണ്ഢിതന്മാരെ അനുഗമിക്കുക. ഇതാണ് സത്യ വിശ്വാസികളുടെ മാര്‍ഗം. ഈ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചു, സ്വയം പാണ്ഢിത്യം നടിച്ചു സ്വേഷ്ടം. ഗവേഷണത്തിനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍ആന്റെ താക്കീത് ഓര്‍ത്തിരിക്കണം :
“സന്മാര്‍ഗം വ്യക്തമായതിനു ശേഷം വല്ല വ്യക്തിയും റസൂലിനോടു വിരുദ്ധം കാണിക്കുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അനുഗമിക്കുകയും ചെയ്താല്‍ അവന്‍ സ്വയം, ഏറ്റടുത്തത് അവനും നാം ഏല്‍പിച്ചു കൊടുക്കുകയും അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതു ചീത്തയായ മടക്കസ്ഥാനമത്രെ” (വിശുദ്ധ ഖുര്‍ആന്‍ 4 :110).
പണ്ഢിത ഭൂരിപക്ഷത്തെ അനുഗമിക്കണമെന്നാണ് അല്ലാഹുവിന്റെ പ്രവാചകന്‍ മുസ്ലിംകളെ പഠിപ്പിച്ചിട്ടുള്ളത്. അതു കൊണ്ട് മദ്ഹബ് അംഗീകരിക്കല്‍ അനുപേക്ഷണീയമാണ്. അതു അവഗണിക്കല്‍ ആപല്‍ക്കരവും. ശാഹ് വലിയുല്ലായി (റ) പറയുന്നു :
“ഈ നാലു മദ്ഹബുകള്‍ സ്വീകരിക്കുന്നതില്‍ വലിയ പ്രയോജനമുണ്ടെന്നും, അവ മുഴുവന്‍ അവഗണിക്കുന്നതില്‍ വലിയ നാശമുണ്ടെന്നും മനസ്സിലാക്കുക. ഈ നാലു മദ്ഹബുകള്‍ക്കു പുറമേ, ഈ ഗുണവൈശിഷ്ട്യമൊത്ത മറ്റൊരു മദ്ഹബും ഇക്കാലത്തില്ല. നിങ്ങള്‍ ഭൂരിപക്ഷത്തെ അനുഗമിക്കണമെന്ന് നബി (സ്വ) ആജ്ഞാപിച്ചിട്ടുണ്ട്. സത്യ മദ്ഹബുകളില്‍ ഈ നാലെണ്ണമൊഴിച്ചു മറ്റുള്ളവയെല്ലാം നാമാവശേഷമായപ്പോള്‍ ഇവയെ അനുഗമിക്കല്‍ ഭൂരിപക്ഷത്തെ അനുഗമിക്കലും ഇവയില്‍ നിന്നു പുറത്തു പോകല്‍ ഭൂരിപക്ഷത്തില്‍ നിന്നു പുറത്തു പോകലുമായിത്തീര്‍ന്നു” (ഇഖ്ദുല്‍ ജിദ്).
മദ്ഹബുകള്‍ അതിലംഘിക്കുന്നവരെ സൂക്ഷിക്കുക
നബി (സ്വ) യെയും തിരുമേനിയുടെ മുഅ്ജിസത്തുകളേയും നേരില്‍ കണ്ടു മനം കുളിര്‍ക്കുകയും പ്രവാചക ശിക്ഷണം നേരിട്ടു ലഭിക്കുകയും ചെയ്ത സ്വഹാബത്തിനാണ് സമുദായത്തില്‍ ഒന്നാം സ്ഥാനം. അവരില്‍ നിന്ന് ഇസ്ലാം ഉള്‍കൊണ്ട താബിഉകള്‍ക്കാണ് രണ്ടാം സ്ഥാനം. താബിഉത്താബിഉകള്‍ക്കു മൂന്നാം സ്ഥാനവും. നബി (സ്വ) പറയുന്നു :
‘എന്റെ സമുദായത്തിലുത്തമര്‍ എന്റെ നൂറ്റാണ്ടുകാരാണ്. പിന്നീട് അവരോടടുത്തവരും; പി ന്നീടു അവരോടടുത്തവരും’ (ബുഖാരി, മുസ്ലിം).
ലോകം മുന്നോട്ടു പോകും തോറും ജനം ദുഷിച്ചു കൊണ്ടിരിക്കുമെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ഉത്തമ നൂറ്റാണ്ടുകളിലാണ് മദ്ഹബിന്റെ ഇമാമുകള്‍ ജീവിച്ചത്. പിന്നീട് മുജ്തഹിദുകളില്ലാതെ പത്തു നൂറ്റാണ്ടുകള്‍ കഴിഞ്ഞു കടന്നുവെന്ന് വിവിധ കാലഘട്ടങ്ങളിലെ പണ്ഢിതന്മാരുടെ പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നു. ഈ സുദീര്‍ഘ കാലഘട്ടത്തിന്നിടയില്‍ ജീവിച്ചു മരിച്ചു പോയ വിജ്ഞാന സമുദ്രങ്ങളായ ലക്ഷക്കണക്കിനു പണ്ഢിതന്മാര്‍ നാലിലൊരു മദ്ഹബ് സ്വീകരിച്ചവരായിരുന്നു അവര്‍ വഴിക്കാണ് നമുക്ക് ഖുര്‍ആനും സുന്നത്തും മറ്റു ദീനീ വിജ്ഞാനങ്ങളും  ലഭിച്ചിട്ടുള്ളത്. അവരെ ഖുര്‍ആന്‍ ഭാഷ്യങ്ങളും ഹദീസുവ്യാഖ്യാനങ്ങളും അവലംബിച്ചാണ് ഇന്നുള്ളവരെല്ലാം ഖുര്‍ആനും സുന്നത്തും ഗ്രഹിക്കുന്നത് എന്നിരിക്കെ, അജ്ഞതയുടെയും ധാര്‍മികത്തകര്‍ച്ചയുടെയും കാലഘട്ടമായ ഇന്ന് ‘മുറി മൌലവികള്‍’ ഗവേഷണത്തിനിറങ്ങിത്തിരിച്ചാല്‍ അതു സമുദായത്തിനു വല്ല ഗുണവും ചെയ്യുമോ? ഇല്ല; മറിച്ചു സമുദായം കൂടുതല്‍ പിഴക്കാനും ഭിന്നിക്കാനും മാത്രമേ വഴിതെളിയിക്കുകയുള്ളൂ. മഹാനായ ശാഹ്വലിയുല്ലാഹി (റ) രേഖപ്പെടുത്തി :
“ക്രോഡീകരിക്കപ്പെടുകയും സംസ്കരിച്ചെഴുതപ്പെടുകയും ചെയ്തിട്ടുള്ള ഈ നാലു മദ്ഹബുകള്‍ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നതില്‍ സമുദായം അഥവാ അവരില്‍ പരിഗണിക്കപ്പെടുന്നവര്‍ നാളിതുവരെ ഏകോപിച്ചിരിക്കുന്നു. അതില്‍ വ്യക്തമായ നിരവധി ഗുണങ്ങളുണ്ട്. ഉദ്ദേശ്യങ്ങള്‍ വളരെ തളര്‍ന്നു പോവുകയും മനസ്സുകളില്‍ തന്നിഷ്ടം സ്ഥലം പിടിക്കുകയും ഓരോ അഭിപ്രായക്കാരനും തന്റെ അഭിപ്രായത്തില്‍ സംതൃപ്തനാവുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-154).
നാലു മദ്ഹബുകളില്ലാത്തതിനെ തഖ്ലീദ് ചെയ്യല്‍ അനുവദനീയമല്ല. സ്വഹാബത്തിന്റെ വാക്കിനോടോ, സ്വഹീഹായ ഹദീസിനോടോ ആയത്തിനോടോ ബാഹ്യത്തില്‍ ഒത്തു വന്നാലും ശരി. നാലു മദ്ഹബുകളില്‍ നിന്നും പുറത്തു പോയവന്‍ വഴിപിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്. അതു ചിലപ്പോള്‍ അവനെ അവിശ്വാസത്തിലേക്കു തന്നെ കൂട്ടിക്കളയും. കാരണം, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ബാഹ്യവശങ്ങളെ (യഥാര്‍ഥ വ്യാഖ്യാനങ്ങള്‍ക്കു വിരുദ്ധമായി) പിടികൂടുകയെന്നതു അവിശ്വാസത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ പെട്ടതത്രെ” (സ്വാവി 3-9).

Posted by Admin on 23:05. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response