WAY TO ISLAM: ജാറം മൂടല്‍
|

ജാറം മൂടല്‍

ചോദ്യം: ചില മഖ്ബറകളില്‍ കണ്ടുവരുന്ന ജാറം മൂടല്‍ എന്ന ആചാരത്തിന് ഇസ്ലാമില്‍ വല്ല അടിസ്ഥാനവുമുണ്ടോ? ഇത് നേര്‍ച്ചയാക്കാന്‍ പറ്റുമോ?
ഉത്തരം: മഹാത്മാക്കളെ ബഹുമാനിച്ച് അവരുടെ മഖ്ബറകള്‍ക്ക് മുകളില്‍ വസ്ത്രമിട്ട് മൂടലാണ് ജാറം മൂടല്‍. ഇത് ഖബറിനെ ആദരിക്കലായത് കൊണ്ട് പുണ്യകര്‍മ്മമാണ്.
ഇമാം സയ്യിദുസ്സുംഹൂദി(റ) പറയുന്നു. കഅ്ബയുടെ മേല്‍ വസ്ത്രമിട്ട് മൂടുന്നത് അതിനെ ആദരിക്കലായതുകൊണ്ട് അത് അനുവദനീയമാണ്. അതുപോലെ നബി(സ്വ)യുടെ റൌളയെ വസ്ത്രമിട്ട് മൂടലും അനുവദനീയം തന്നെ. കാരണം നബി(സ്വ)യെ ആദരിക്കാന്‍ നമ്മള്‍ കല്‍പ്പിക്കപ്പെട്ടവരാണ്. നബി(സ്വ)യെ ആദരിക്കുന്നതില്‍പ്പെട്ടതാണ് അവിടുത്തെ റൌളയെ ആദരിക്കല്‍ (വഫാഉല്‍വഫ 2/582).
ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).
സുന്നത്തായ എല്ലാ കാര്യങ്ങള്‍ കൊണ്ടും നേര്‍ച്ചയാക്കുന്നത് സാധുവാകുന്നതാണെന്ന് തുഹ്ഫ 10/99ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം ഐനി(റ) എഴുതുന്നു: “അബ്ബാസ്(റ) കുട്ടിയായിരുന്നപ്പോള്‍ തന്റെ ഉമ്മ എന്റെ മകനെ കണ്ടുമുട്ടിയാല്‍ കഅ്ബയെ ഞാന്‍ വസ്ത്രമിട്ട് മൂടുമെന്ന് നേര്‍ച്ചയാക്കുകയും അങ്ങനെ പട്ടുവസ്ത്രമിട്ട് കഅ്ബ മൂടുകയും ചെയ്ത സംഭവം ദാറഖുത്വ്നി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പിന്നീട് സുല്‍ത്ത്വാന്‍ മഹ്മൂദ് കഅ്ബയെ മഞ്ഞ വസ്ത്രമിട്ട് മൂടി. നാസ്വിര്‍ അബ്ബാസി പച്ച വസ്ത്രവും മൂടിയിരുന്നു. ശേഷം അദ്ദേഹം തന്നെ കറുത്ത പട്ടുവസ്ത്രമണിയിച്ചു. ആ സമ്പ്രദായം ഇന്നേവരെ നിലനിന്നു. സ്വാലിഹു ഇസ്മാഈലുബ്നു നാസ്വിര്‍ ഈ ആവശ്യാര്‍ഥം വഖ്ഫ് ചെയ്യുന്നതുവരെ രാജാക്കന്മാരായിരുന്നു ഈ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്. ഹിജ്റ ഏഴാം നൂറ്റാണ്ടിലാണ് ഈ വഖഫ് നടന്നത്. പിന്നീട് വഖഫില്‍ നിന്ന് തന്നെ ഈ വസ്ത്രമണിയിക്കല്‍ നടന്നുപോന്നു” (ഉംദതുല്‍ ഖാരി 9/235).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് കഅ്ബ പോലെതന്നെ നബി(സ്വ)യുടെ റൌളയിലും വസ്ത്രമണിയിക്കല്‍ പുണ്യകര്‍മ്മമാണെന്നും അതിനുവേണ്ടി നേര്‍ച്ചയാക്കിയാല്‍ നേര്‍ച്ച സാധുവാകുന്നതാണെന്നും വ്യക്തമായി. ഇതുതന്നെയാണ് മറ്റു മഹാന്മാരുടെ ഖബറുകള്‍ ജാറം മൂടുന്നതിന്റെയും അതിനുവേണ്ടി നേര്‍ച്ചയാക്കുന്നതിന്റെയും അടിസ്ഥാനം.

Posted by Admin on 11:04. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response