WAY TO ISLAM: മരിച്ചാല്‍ സുന്നത്താകുന്നവ
|

മരിച്ചാല്‍ സുന്നത്താകുന്നവ

ചോദ്യം: ജനാസ പരിപാലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് സുന്നത്താകുന്നതെന്തൊക്കെ?
ഉത്തരം: മരിച്ചാലുടനെ രണ്ട് കണ്ണുകള്‍ അടക്കുക, തദവസരം ബിസ്മില്ലാഹി വഅലാ മില്ലതി റസൂലില്ലാ എന്ന ദിക്റ് ചൊല്ലുക, താടി കെട്ടുക, കെണിപ്പുകള്‍ക്ക് അയവു വരുത്തുക, മരിക്കുമ്പോഴുള്ള വസ്ത്രം മാറ്റി ശരീരമാസകലം ഒരു നേര്‍ത്ത വസ്ത്രം കൊണ്ട്  മറയ്ക്കുക, അല്‍പ്പം ഖനമുള്ള വല്ലതും വയറിനു മുകളില്‍ (വസ്ത്രത്തിന് മുകളിലാണ് ഉത്തമം) വെക്കുക, വിരിപ്പും പായയുമില്ലാത്ത വിധം കട്ടില്‍ പോലെയുള്ളവയുടെ മേലില്‍ കിടത്തുക, കിടത്തുന്നത് ഖിബ്ലക്ക് തിരിച്ച് വലത് ഭാഗത്തിന്റെ മേലിലായിരിക്കുക, (ഇങ്ങനെയാകുമ്പോള്‍ അല്‍പ്പം ഖനമുള്ള വസ്തു വയറ്റത്തേക്ക് ഭാരമെത്തും വിധം ബന്ധിപ്പിക്കേണ്ടതാണ്.) അത് അസൌകര്യമാണെങ്കില്‍ ഖിബ്ലക്ക് തിരിച്ച് ഇടത് ഭാഗത്തിന്റെ മേലിലായി കിടത്തുക, ഇതും അസൌകര്യമായാല്‍ മുഖവും ഇരുപാദത്തിന്റെ അടിഭാഗവും ഖിബ്ലയിലേക്കാക്കി മലര്‍ത്തി കിടത്തുക തുടങ്ങിയവ ജനാസ പരിപാലനത്തിന്റെ പ്രാഥമിക സുന്നത്തുകളാണ്.
മലര്‍ത്തി കിടത്തുമ്പോള്‍ തലയിണ പോലെയുള്ള വല്ലതും തലക്കു താഴെ വെേക്കണ്ടതാണ്. എന്നാല്‍ ഇപ്രകാരം മലര്‍ത്തി കിടത്തലാണ് ജനങ്ങള്‍ ആചരിച്ചുപോന്ന ചര്യയെന്ന്ഇമാം നവവി(റ)യുടെ ശര്‍ഹുല്‍ മുഹദ്ദബ് 5/119ലും മറ്റു ഗ്രന്ഥങ്ങളിലും കാണാം. ഇപ്പറഞ്ഞ കര്‍മങ്ങളൊക്കെ മഹാരിമുകളില്‍ (വിവാഹബന്ധം നിഷിദ്ധമായവരില്‍) നിന്ന് മ യ്യിത്തിലേക്ക് ഏറ്റവും അടുത്ത വ്യക്തി ചെയ്യലാണ് സുന്നത്ത്. പക്ഷേ, മയ്യിത്ത് സ്ത്രീ യാണെങ്കില്‍ സ്ത്രീയും പുരുഷനാണെങ്കില്‍ പുരുഷനുമാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ മയ്യിത്ത് ഭര്‍ത്താവാണെങ്കില്‍ ഭാര്യയും ഭാര്യയാണെങ്കില്‍ ഭര്‍ത്താവും പ്രസ്തുത കാര്യങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. ഇത് തുഹ്ഫ 3/95 മുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മരിച്ചിടത്ത് സന്നിഹിതരാകുന്നവര്‍െക്കാെക്ക സുന്നത്താകുന്ന ഒരു കാര്യമാണ് സൂറത്തു യാസീന്‍ ഓതല്‍. അബൂദാവൂദും(റ) ഇബ്നുമാജയും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. “നബി(സ്വ) പറഞ്ഞു: നിങ്ങളില്‍നിന്ന് മരിച്ചവരുടെ മേല്‍ സൂറത്തു യാസീന്‍ ഓതുക.” ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്നുഹിബ്ബാന്‍(റ) പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ 3/94, 95 ശര്‍വാനി സഹിതം. മഹല്ലി 1/321).
ഇബ്നുഹജര്‍(റ) പറയുന്നു: “ഈ ഹദീസിന്റെ താത്പര്യമനുസരിച്ച് മരിച്ചിടത്ത് സൂറത്ത് യാസീന്‍ ഓതുന്നത് സുന്നത്താണെന്ന് ഇബ്നുര്‍രിഫ്അത്(റ) പ്രസ്താവിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ആശയപരമായി പ്രബലവും. കാരണം ഹദീസിന്റെ ബാഹ്യാര്‍ഥം തെറ്റിച്ച് മരണമാസന്നമായവരുടെ മേല്‍ യാസീന്‍ ഓതുക എന്ന് വ്യാഖ്യാനിക്കാന്‍ ഒരു രേഖയുമില്ല. എന്നാല്‍പിന്നെ മരിച്ചവരുടെ മേല്‍ യാസീന്‍ ഓതുക എന്ന പ്രയോഗം കൊണ്ട് വരുന്നത് മരണാസന്നമായവരാണെന്നും മരിച്ചവരുടെ മേല്‍ ഓതപ്പെടുകയില്ലെന്നതാണ് കാരണമെന്നും പറയുന്ന ന്യായം സ്വീകാര്യമല്ല. ഖുര്‍ആന്‍ കേള്‍ക്കുക, അതുകൊണ്ട് പുണ്യം കരസ്ഥമാക്കുക തുടങ്ങിയവ അപേക്ഷിച്ച് മയ്യിത്തിന്റെ ആത്മാവിന് തന്നെ ഗ്രാഹ്യശക്തിയുണ്ടെന്നതാണ് കാരണം. മയ്യിത്തിനോട് സലാം പറയുന്നത് സാധുവാകുമെങ്കില്‍ പിന്നെ അവന്റെ മേല്‍ ഓതുന്നത് പറയേണ്ടതില്ലല്ലോ” (തുഹ്ഫ 3/93).
മയ്യിത്തിന്റെ മേല്‍ ഓതപ്പെടുകയില്ലെന്നുവെച്ചാല്‍ തന്നെയും മയ്യിത്തിന്റെ അരികില്‍ ഓതപ്പെടുമെന്നാണെന്ന് മുഗ്നി 1/330ല്‍ പ്രസ്താവിച്ചിട്ടുണ്ട്. കേള്‍വിയും ഗ്രാഹ്യവും നടക്കുംവിധമുള്ള പാരായണമാകുമ്പോഴാണ് മേലില്‍ ഓതുക എന്ന പ്രയോഗമെന്നും അതില്ലാതെയാകുമ്പോഴാണ് അരികില്‍ ഓതുക എന്ന പ്രയോഗമെന്നും ഭാഷാപണ്ഢിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ മരിച്ചിടത്ത് ആസന്നമാകുന്നവര്‍ മയ്യിത്തിന്റെ പാരത്രിക ഗുണത്തിനും അവിടെ പുണ്യം വര്‍ഷിക്കുന്നതിനും വേണ്ടി യാസീന്‍ ഓതിക്കൊണ്ടിരിക്കുന്നത് (പ്രധാന) സുന്നത്ത് തന്നെയാണെന്നതില്‍ സന്ദേഹമില്ല. ജനാസയുടെ കുടെ പോകലും ശബ്ദകോലാഹലമുണ്ടാക്കാത്ത വിധം ശാന്തമായി പതുക്കെ ദിക്റ് ചൊല്ലലും മരണവും അനന്തരകാര്യവും ഓര്‍ക്കലും സുന്നത്ത് തന്നെയാണെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലുണ്ട് (തുഹ്ഫ 3/187).
നിസ്കാരത്തില്‍ പങ്കെടുത്ത ശേഷം മറമാടല്‍ കര്‍മത്തിലും ശേഷം നടക്കുന്ന തസ്ബീത് പോലുള്ള പ്രധാന കര്‍മ്മങ്ങളൊക്കെ അവസാനിക്കുന്നതുവരെ അതില്‍ പങ്കെടുക്കുന്നതും പ്രധാന സുന്നത്തു തന്നെ (തുഹ്ഫ 3/206, 207).
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിമിന്റെ ജനാസയെ വിശ്വാസത്തോടെയും പ്രതിഫലപ്രതീക്ഷയോടെയും വല്ലവനും അനുഗമിക്കുകയും നിസ്കാരവും മറമാടല്‍ കര്‍മ്മവും അവസാനിക്കുന്നതുവരെ കൂടെയുണ്ടാവുകയും ചെയ്താല്‍ ഉഹ്ദ് പര്‍വ്വതം പോലെയുള്ള രണ്ട് കൂമ്പാരം പ്രതിഫലവുമായിട്ടാണ് അവന്‍ മടങ്ങുന്നത്. മറമാടല്‍ കര്‍മ്മത്തിന് പങ്കെടുക്കാതെ നിസ്കാരം മാത്രം നിര്‍വഹിക്കുന്ന വ്യക്തി ഒരു കൂമ്പാരവുമായി മടങ്ങുന്നു” (ബുഖാരി – ഫത്ഹുല്‍ ബാരി 1/145).

Posted by Admin on 11:02. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response